ട്രെയിനുകളില്‍ കൊണ്ടുപോകാവുന്ന ലഗേജുകള്‍ക്ക് പരിധിയുണ്ടോ? ഓരോ കോച്ചുകളിലും വ്യത്യസ്തം

ഇന്ത്യയിലെ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങളിലൊന്നാണ് റെയില്‍വേ. ഇന്ത്യന്‍ റെയില്‍വെയുടെ ശൃംഖലകള്‍ എത്താത്ത ഇടങ്ങളില്ല. ഗ്രാമപ്രദേശങ്ങള്‍ മുതല്‍ മെട്രോ നഗരങ്ങളിലേക്ക് വരെ നമ്മുടെ റെയില്‍വേ വ്യാപിച്ചുകിടക്കുന്നു. യാത്രയ്ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നത് ട്രെയിന്‍ ഗതാഗതത്തെ ആയതുകൊണ്ടുതന്നെ യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.അതിലൊന്നാണ് യാത്രക്കാര്‍ക്ക് കൈവശം വയ്ക്കാവുന്ന ലഗേജുകളുടെ ഭാരം. ഓരോ കോച്ചിലും ഈ ലഗേജിന്റെ തൂക്കം വ്യത്യസ്തമാണ്. എസി ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 70 കിലോ ലഗേജ് കൊണ്ടുപോകാം. എസി ടു ടയര്‍ കോച്ചുകളിലാണെങ്കില്‍ 50 കിലോയും എസ് 3 ടയര്‍, സ്‌ളീപ്പര്‍ കോച്ചുകളില്‍ 40 കിലോ ഗ്രാം ലഗേജുമാണ് കൊണ്ടുപോകാന്‍ സാധിക്കുക.ഇനി സെക്കന്റ് ക്ലാസ് (ജനറല്‍) യാത്രക്കാര്‍ക്ക് 35 കിലോ വരെയാണ് കൊണ്ടുപോകാന്‍ കഴിയുന്നത്. ഇതില്‍ കൂടുതല്‍ ഭാരമുളള ലഗേജുകള്‍ക്ക് റെയില്‍വേ അധിക ഫീസ് ഈടാക്കും. യാത്രക്കാര്‍ ഈ ലഗേജ് നിയമം കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ ഭാവിയില്‍ പരിശോധനകള്‍ നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്.