*ട്രെയിനിൽ നിന്നും കൈക്കുഞ്ഞിനെ തട്ടിയെടുത്ത മദ്യപൻ പിടിയിൽ*

തൃശൂർ: ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി. ഓട്ടോറിക്ഷ ഡ്രൈവർമാർക്കും നാട്ടുകാർക്കും തോന്നിയ സംശയത്തിൽ കുഞ്ഞിനെ ഡിണ്ടിഗൽ സ്വദേശിയായ മദ്യപൻ്റെ പക്കൽ നിന്നും കണ്ടെത്താനായി. 

ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ വന്നിരുന്നത്. ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിയെടുക്കുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്. ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചു. എന്നാൽ കുഞ്ഞിനെ എവിടെ വച്ചാണ് കാണാതായതെന്ന് ഉറക്കത്തിലായതിനാൽ അറിയാനായിരുന്നില്ല. കുഞ്ഞിന്റെ ചിത്രം കാണിച്ച് തെരച്ചിൽ പൊലീസ് ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് വാവിട്ട് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കാണുന്നത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തതോടെ ഇയാൾ പരസ്പര വിരുദ്ധമായി സംസാരിച്ചു. കുഞ്ഞ് യുവാവിന്റേതാണോയെന്ന ചോദ്യത്തിന് മദ്യപിച്ച് ലക്കുകെട്ട യുവാവ് ആദ്യം അതേയെന്ന് പറഞ്ഞു. പിന്നാലെ നിങ്ങളുടെ കുഞ്ഞാണെങ്കിൽ എടുത്തോളൂയെന്നായി. ഇതോടെ നാട്ടുകാർ യുവാവിനെ പൊലീസിന് കൈമാറുകയായിരുന്നു