ആറ്റിങ്ങൽ : അവനവഞ്ചേരിയുടെ മണ്ണിൽ ആഘോഷത്തിന്റെ വേലിയേറ്റങ്ങൾ തീർക്കുന്ന ആവണിഞ്ചേരി പൂരം ബുധനാഴ്ച നടക്കും. ദൃശ്യ, നാദ വിസ്മയങ്ങൾ ആസ്വദിക്കാൻ വിവിധ ജില്ലകളിൽ നിന്നെത്തുന്ന പൂരപ്രേമികളെ വരവേൽക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. ഒരാണ്ട് നീളുന്ന ഒരുക്കങ്ങളാണ് അവനവഞ്ചേരിക്കാർക്ക് ഇണ്ടിളയപ്പൻ നടയിലെ പൂരം. ഈ നാടൊന്നാകെ കാത്തിരിക്കുന്നതും ഈ ഉത്സവനാളുകൾക്കായാണ്. ജാതിമതഭേദമില്ലാതെ എല്ലാവരും ഒരു മനസ്സോടെ ഒത്തുചേരുന്ന സുദിനങ്ങളാണ് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവം. എല്ലാ നാട്ടുകാരെയും ഇവിടേക്ക് ആകർഷിക്കാൻ വേണ്ടതെല്ലാം നാട്ടുകാർ ഒറ്റക്കെട്ടായി ഒരുക്കാറുണ്ട്. ഈ വർഷവും പൂരത്തിന് ഒരുക്കിയിട്ടുള്ള വിശേഷങ്ങൾ അത്തരത്തിലുള്ളവയാണ്.
ഇവിടെയൊരുക്കിയ പൂരപ്പന്തലാണ് ഏറ്റവും വലിയ ആകർഷണം. തെക്കൻകേരളത്തിലെ ഏറ്റവും വലിയ പൂരപ്പന്തലാണിവിടെ തയ്യാറാക്കിയിട്ടുള്ളത്. ഇത്തവണ കുളത്തിന്റെ പടിഞ്ഞാറേക്കരയിലാണ് പൂരപ്പന്തൽ. ഇരുൾ പരക്കുന്നതോടെ പൂരപ്പന്തലിൽ വർണവിളക്കുകൾ തെളിയും. പൂരപ്പന്തൽ കാണാൻ വൻ ജനത്തിരക്കാണ്. ക്ഷേത്രത്തിലേക്കുള്ള വഴികളെല്ലാം വർണവിളക്കുകൾകൊണ്ട് അലംകൃതമായിട്ടുണ്ട്. കാർഷിക, വ്യാവസായിക മേള, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനുതകുന്ന അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും ഉത്സവക്കാഴ്ചകളുടെ ഭാഗമാണ്.
ആവണിഞ്ചേരി പൂരത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ് ഗജമേളയും കുടമാറ്റവും. ചെർപ്പുളശ്ശേരി അനന്തപദ്മനാഭനാണ് ഇത്തവണ ഗജമേളയ്ക്ക് തിടമ്പേറ്റുന്നത്. ഓമല്ലൂർ കുട്ടിശങ്കരൻ, ഉണ്ണിമങ്ങാട് ഗണപതി, വേണാട് ആദികേശവൻ, അമ്പാടി ബാലൻ, പരിമണം വിഷ്ണു, പുത്തൻകുളം അനന്തകൃഷ്ണൻ എന്നീ ആനകൾ ഗജമേളയുടെ ഭാഗമാകും. ഫാൻസി, എൽ.ഇ.ഡി. കുടകളുൾപ്പെടെ നാല്പതിലധികം വൈവിധ്യമാർന്ന കുടകളാണ് കുടമാറ്റത്തിന് ഉപയോഗിക്കുന്നത്.
മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ വാദ്യോപാസകരായ 90-ൽ പരം കലാകാരന്മാർ ചേർന്നാണ് പൂരത്തിന് നാദവിസ്മയം തീർക്കുന്നത്. ക്ഷേത്രമുറ്റത്തൊരുക്കുന്ന പ്രത്യേക തട്ടകത്താണ് പഞ്ചാരിയുടെ സഞ്ചാരവേഗങ്ങൾ അരങ്ങേറുന്നത്. ബുധനാഴ്ച രാവിലെ 9ന് ആറ്റിങ്ങൽ മൂന്നുമുക്ക് ജങ്ഷനിൽ ഗജസ്വീകരണം നടക്കും. തുടർന്ന് ഗജഘോഷയാത്ര, 9.30 മുതൽ ക്ഷേത്രാങ്കണത്തിൽ പൂരച്ചമയ പ്രദർശനം. തൃശ്ശൂർ ചൂണ്ടൽ ശ്രീപാദം സമിതിയാണ് ചമയപ്രദർശനം നടത്തുന്നത്. വൈകീട്ട് 4 ന് പൂരം, 5.15 ന് തിരുമുൻപിൽ മേളം, 6 ന് കുടമാറ്റം.