രാജ്യത്ത് ഭവന, വാഹന വായ്പ പലിശ കുറയും; റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്‍റെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ്, സാമ്പത്തികമേഖലയ്ക്ക് ആശ്വാസം പകര്‍ന്ന് റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് കുറച്ചത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് കാല്‍ശതമാനമാണ് കുറച്ചത്. ഇതോടെ നേരത്തെ 6.25% ഉണ്ടായിരുന്ന റിപ്പോ നിരക്ക് ആറു ശതമാനമായി കുറഞ്ഞു. ഭവന, വാഹന വായ്പയുടെ പലിശബാധ്യത കുറയാന്‍ ഇത് സഹായകമാകും. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറയ്ക്കുന്നത്.

റിപ്പോ നിരക്കിലെ മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താസമ്മേളനത്തിൽ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗമാണ് നിരക്ക് വീണ്ടും കുറക്കാൻ തീരുമാനിച്ചത്. 2020 മേയിലാണ് റിസർവ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം കോവിഡിന്‍റെ സമയത്ത് ഘട്ടം ഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു.നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് എന്നിവ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, വ്യക്തിഗത വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്‍റെ കൂടി കുറവുവരും.ട്രംപിന്‍റെ പകരച്ചുങ്കം മൂലം ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക ദുര്‍ബലാവസ്ഥ കൂടി കണക്കിലെടുത്താണ് തീരുമാനം. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്തുകയെന്ന ലക്ഷ്യം കൈവരിച്ചതും റിസർവ് ബാങ്കിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.