വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം; വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുത്; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

ന്യൂഡൽഹി: വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു. സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന് മറുപടി പറയാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

അമുസ്ലീങ്ങളെ തല്‍ക്കാലം നിയമിക്കില്ലെന്നും കേന്ദ്ര കോടതിയിൽ പറഞ്ഞു.വഖഫ് നിയമത്തില്‍ അഞ്ച് ഹര്‍ജികള്‍ മാത്രമേ പരിഗണിക്കാനാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. 73 ഹര്‍ജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും സമാന വിഷയം ഉന്നയിക്കുന്നതിനാല്‍ അതില്‍ പ്രധാനപ്പെട്ട അഞ്ച് ഹര്‍ജികള്‍ മാത്രം പരിഗണിക്കാമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.

ഏതെല്ലാം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.