തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി

തിരുവനന്തപുരം: സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി. മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂളിൽ ഹിജാബ് ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാൽ സ്കൂളിൽ പുതുതായി യൂണിഫോമിൽ ഏർപ്പെടുത്തിയ നിബന്ധനകൾ പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം മുക്കോലയിലെ സെൻ്റ് തോമസ് സെൻട്രൽ സ്കൂളിനേതിരായാണ് പരാതി. പ്ലസ് വൺ മാനേജ്മെൻറ് സീറ്റുകളിലേക്ക് വട്ടിയൂർക്കാവിലെ രണ്ടു വിദ്യാർത്ഥിനികൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അഡ്മിഷൻ നൽകുന്നതിന്റെ അവസാനഘട്ടത്തിൽ ഹിജാബ് ധരിച്ച് സ്കൂളിലെത്താൻ ആകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞെന്നാണ് പിതാവിൻറെ പരാതി. എന്നാൽ ഇങ്ങനെ ഒരു നിബന്ധന സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.

ഇക്കാര്യത്തിൽ കുട്ടികളുടെ അച്ഛൻ പ്രിൻസിപ്പളിനോട്‌ സംസാരിക്കുന്ന സംഭാഷണവും കുടുംബം പുറത്തുവിട്ടു. എന്നാൽ സ്കൂളിലെ യൂണിഫോം കർശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിർദ്ദേശിച്ചതെന്നാണ് സ്കൂളിൻറെ വിശദീകരണം. സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മതപരമായ വേർതിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതർ പറഞ്ഞു.