സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലില്‍ ലോകവിപണി കൂപ്പുകുത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 68,480 രൂപ രഖപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് തുടര്‍ദിവസങ്ങളില്‍ കുത്തനെ വില കുറഞ്ഞത്.


ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി തകര്‍ന്നടിയുകയായിരുന്നു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില.

ഞായറാഴ്ച ഇതേ വില തുടര്‍ന്നെങ്കിലും ഇന്നലെ വീണ്ടും താഴ്ന്നു. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 68,480 എന്ന റെക്കോഡ് വിലയില്‍ നിന്ന് തുടര്‍ച്ചയായ നാലു ദിവസം കൊണ്ട് 2,680 രൂപയാണ് പവന് കുറഞ്ഞത്.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തല്‍, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ലോക വിപണികളെ ഉലക്കുന്നതാണ് സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്.

അതേസമയം തീരുവയില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതോടെ ഇന്നലെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു.