ജീവന്റെ കണിക; അങ്ങ് 124 പ്രകാശവര്‍ഷം അകലെ: ശക്തമായ സൂചന ലഭിച്ചെന്ന് ശാസ്ത്രജ്ഞര്‍

പ്രപഞ്ചത്തിൽ ജീവന്റെ കണികയുള്ള മറ്റൊരു ലോകം തേടിയുള്ള ശാസ്ത്രലോകത്തിന്റെ കാത്തിരിപ്പിന് സുപ്രധാനമായ ഒരു വഴിത്തിരിവ്. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോ​ഗിച്ചാണ് നിർണായക വഴിത്തിരിവായേക്കാം എന്ന് കരുതുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഭൂമിയില്‍ ജൈവ പ്രക്രിയകളിലൂടെ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യമാണ് ഇപ്പോൾ മറ്റൊരു ​ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയിരിക്കുന്നത്. ‘ജീവനുകളുള്ള അന്യഗ്രഹ ലോകത്തിന്റെ ആദ്യ സൂചനകളാണിത്’ എന്ന് ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ആസ്‌ട്രോണമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആസ്‌ട്രോഫിസിസ്റ്റ് പറയുന്നു.കെ2-18 ബി എന്ന് നമ്മൾ പേരിട്ടിരിക്കുന്ന ​ഗ്രഹത്തിലാണ് ജൈവികമായി ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളുടെ സാന്നിധ്യമാണ് ഈ ​ഗ്രഹത്തിൽ കണ്ടെത്തിയിട്ടുള്ളത്.

ഈ വാതകങ്ങൾ ആല്‍ഗകള്‍ പോലുള്ള സൂക്ഷ്മജീവികളാണ് ഉത്പാദിപ്പിക്കുന്നത്. ഭൂമിയുടെ 8.6 മടങ്ങ് ഭാരമുള്ളതും ഏകദേശം 2.6 മടങ്ങ് വ്യാസമുള്ളതുമാണ് കെ2 – 18 ബി ഇവിടെ ജീവന്റെ തുടുപ്പുകളെ പറ്റി സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും ഇവിടം സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.കെ2 – 18 ബി ഭ്രമണം ചെയ്യുന്നത് സൂര്യനേക്കാൾ ചെറുതും പ്രകാശം കുറഞ്ഞതുമായ നക്ഷത്രത്തെയാണ്. ഇതിനൊപ്പം ഭ്രമണം ചെയ്യുന്ന മറ്റൊരു ​ഗ്രഹത്തെയും തിരിച്ചറിഞ്ഞിട്ടിണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 124 പ്രകാശവര്‍ഷം അകലെയുള്ള ലിയോ നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവര വിശകലനങ്ങളിലൂടെ കൂടുതൽ വിവരങ്ങളറിയാൻ സാധിക്കുംഎന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.