അന്താരാഷ്ട്ര തുറമുഖത്തിൽ യാർഡ് ക്രെയിനുകളുടെ ചലനം നിയന്ത്രിച്ച് വിഴിഞ്ഞത്തെ വനിതകൾ

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിൽ യാർഡ് ക്രെയിനുകളുടെ ചലനം നിയന്ത്രിച്ച് വിഴിഞ്ഞത്തെ വനിതകൾ. ഇന്ത്യയിൽ ഇതാദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സി.ആർ.എം.ജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കഴിഞ്ഞദിവസം വരെ ഇവിടെയെത്തിയ 200 കണ്ടെയ്നർ കപ്പലുകളിൽനിന്നും 4ലക്ഷത്തോളം ചരക്കുകൾ തുറമുഖ യാർഡിൽ യഥാസ്ഥാനങ്ങളിൽ ക്രമീകരിച്ച ക്രെയിൻ ഓപ്പറേറ്റർമാരിൽ ഒൻപതുപേരും വനിതകളാണ്. ഇതിൽ ഏഴുപേരും വിഴിഞ്ഞം സ്വദേശിനികൾ. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി ചെയ്യുന്നത്. സ്ത്രീശാക്തീകരണത്തിന്റെ മാതൃക സൃഷ്ടിക്കുകയാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാരെന്ന് തുറമുഖ അധികൃതർ പറഞ്ഞു. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി.പ്രിനു,എസ്.അനിഷ,എൽ.സുനിത രാജ്,ഡി.ആർ.സ്റ്റെഫി റബീറ,ആർ.എൻ.രജിത,പി.ആശാലക്ഷ്മി,എ.വി.ശ്രീദേവി,എൽ.കാർത്തിക,ജെ.ഡി.നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ.പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് ഇവർ നിയന്ത്രിക്കുന്നത്. വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷന് കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയാണിവർ ജോലിയിൽ പ്രവേശിച്ചത്.