വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കൊല്ലപ്പെട്ട പിതൃസഹോദരന്റെ മൊബൈല്‍ഫോണും അലമാരയുടെ താക്കോലും കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഫാനുമായുള്ള തെളിവെടുപ്പില്‍ ലത്തീഫിന്റെ മൊബൈല്‍ഫോണും അലമാരയുടെ താക്കോലും കണ്ടെത്തി.

ഈ വീട്ടില്‍ 20 മിനിറ്റാണ് തെളിവെടുപ്പ് നടത്തിയത്. സോഫയില്‍ ഇരുന്ന ലത്തീഫിനെയാണ് അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. ലത്തീഫിന്റെ കരച്ചില്‍ കേട്ട് അടുക്കളയില്‍ നിന്നെത്തിയ ഭാര്യയെയും അഫാന്‍ തലക്കടിച്ച് വീഴ്ത്തി. വീട്ടിലെ അലമാരയുടെ താക്കോലും കാറിന്റെ താക്കോലും മൊബൈല്‍ ഫോണും അഫാന്‍ കൈക്കലാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ഇത് വീടിന്റെ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചിലിനൊടുവില്‍ ഇതും പൊലീസ് കണ്ടെടുത്തു.
ഇരുവരെയും വകവരുത്തിയതിനു ശേഷം അഫാന്‍ സ്വന്തം വീട്ടിലെത്തുകയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും അനിയനെയും കൊലപ്പെടുത്തുകയും ചെയ്തു. താന്‍ കൊലപാതകങ്ങള്‍ ചെയ്തുവെന്ന് ഫര്‍സാനയോട് വെളിപ്പെടുത്തിയിരുന്നെന്നും തുടര്‍ന്നാണ് ഫര്‍സാനയെയും കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.