മണ്ണും മനസ്സും കുളിർപ്പിച്ച് തലസ്ഥാനത്ത് പെരുമഴ, ചൂട് കുത്തനെ കുറഞ്ഞു, അരുവിക്കര ഡാമിന്റെ ഷട്ടർ തുറക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത വേനൽ മഴ. തിരുവനന്തപുരം ന​ഗരത്തിലടക്കം ജില്ലയിലെ മിക്കയിടത്തും മഴ ലഭിച്ചു. ന​ഗരത്തിൽ മണിക്കൂറുകളാണ് മഴ തകർത്ത് പെയ്തത്. അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഞായറാഴ് ഉച്ചകഴിഞ്ഞു 3.30ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.തെക്കൻ കേരളം മേഘാവൃതമായി തുടരുകയാണ്. വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ നിർദ്ദശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.