തൊഴില്‍തട്ടിപ്പ്: തായ്‌ലൻഡിൽ കുടുങ്ങിയ�മലയാളികളെ നാട്ടിലെത്തിച്ചു

തിരുവനന്തപുരം: തായ്‌ലൻഡ്‌, മ്യാൻമർ, ലാവോസ്, കംബോഡിയ അതിർത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴിൽതട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ എട്ട് മലയാളികൾ ഉൾപ്പെടെ 283 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യൻ വ്യേമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചവരിൽ മലയാളികളെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശൂർ, കാസർകോട്‌ സ്വദേശികളാണ് തിരിച്ചെത്തുന്നത്. അഞ്ചുപേരെ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലും മൂന്നുപേരെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തും എത്തിച്ചു.

വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർവഴി ഗോൾഡൻ ട്രയാംഗിൾ എന്ന മേഖലയിൽ ഉൾപ്പെടെ വ്യാജ കോൾ സെന്ററുകളിൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവർ. മ്യാൻമർ, തായ്‌ലന്റ് ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങൾ പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിന് സഹായിച്ചത്. മലയാളികളെ ‍ഡൽഹി എൻആർകെ ഡെവലപ്മെന്റ് ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിൽ സ്വീകരിച്ചു..