തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്റ്റോർ അടിച്ചുതകർത്ത പ്രതികൾ അറസ്റ്റിൽ. ലഹരി തർക്കവുമായി ബന്ധപ്പെട്ടല്ല അക്രമമെന്നും ഫാർമസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ് അടിച്ചു തകർത്തതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. ഇവർ മറ്റു ചില കേസുകളിലും പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. ഫാർമസി ജീവനക്കാരനുമായി പ്രതികൾക്ക് വൈരാഗ്യമുണ്ടെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയാണ് നെയ്യാറ്റിൻകരയിലെ അപ്പോളോ ഫാർമസി നാല് യുവാക്കൾ ചേർന്ന് അടിച്ച് തകർത്തത്. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചിട്ട് നൽകാത്തതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നായിരുന്നു ഫാർമസി പൊലീസിൽ നൽകിയ പരാതി. എന്നാൽ പ്രതികളെ പിടികൂടിയതോടെ ലഹരി പ്രശ്‌നമല്ലെന്ന് വ്യക്തമായി. ഫാർമസിയിലെ ഒരു ജീവനക്കാരൻ പ്രതികളുടെ സുഹൃത്തിനെ കുത്തിയ കേസിൽ പ്രതിയാണ്. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പ്രതികളുടെ മൊഴി. ആക്രമണം നടത്തിയശേഷം ഇവർ ഉദ്ദേശിച്ചയാൾ ഫാർമസിയിൽ ഇല്ലെന്നു മനസ്സിലാക്കി സംഘം പിൻവാങ്ങുകയായിരുന്നു.രണ്ടുവർഷം മുൻപ് കൊല്ലിയോടുവെച്ചുണ്ടായ കുത്തുകേസിന്റെ തുടർച്ചയാണ് തിങ്കളാഴ്ച നടന്ന ആക്രമണം. ഈ കേസിലെ മൂന്നാംപ്രതി അനൂപിനെ ഫാർമസിയിലെ ജീവനക്കാരനും മറ്റു ചിലരും ചേർന്ന് കൊല്ലിയോടുവെച്ച് ആക്രമിച്ചിരുന്നു. തുടർന്നാണ് പ്രതികൾ പുലർച്ചെ ബൈക്കിലെത്തി ആക്രമിച്ചത്. ആക്രമണം നടത്തിയെങ്കിലും ഫാർമസിയിലിരിക്കുന്നയാൾ പ്രതികൾ ഉദ്ദേശിച്ചയാൾ അല്ലെന്നു മനസ്സിലായതോടെ സംഘം സ്ഥലംവിട്ടു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.