ചെങ്കടലായി കൊല്ലം; ആശ്രാമത്ത് പതാക ഉയര്‍ന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

കൊല്ലം: സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനായി കൊല്ലം ഒരുങ്ങി. ആശ്രാമം മൈതാനത്ത് തയ്യാറാക്കിയ സീതാറാം യെച്ചൂരിയുടെ പേരിലുള്ള പൊതുസമ്മേളന നഗരയിൽ വൈകുന്നേരം കൊടി ഉയർന്നു. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ് പതാക ഉയർത്തിയത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ, എം എ ബേബി, എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണൻ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.


വയലാറിൽ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു നയിച്ച ദീപശിഖാ ജാഥയും കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത നയിച്ച കൊടിമര ജാഥയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നയിച്ച പതാകജാഥയും വൈകുന്നേരം ആശ്രാമം മൈതാനിയിലെ പൊതുസമ്മേളന നഗരിയിലേയ്ക്ക് നേരത്തെ എത്തിച്ചേർന്നിരുന്നു.23 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുള്ള ജാഥകൾ സംഗമിച്ച് പ്രതിനിധി സമ്മേളനം നടക്കുന്ന ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ദീപശിഖ സ്ഥാപിച്ചു.ഫെബ്രുവരി ആറിന് സി കേശവന്‍ സ്മാരക ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പാര്‍ട്ടി ദേശീയ കോഓര്‍ഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രകാശ് കാരാട്ടിന് പുറമേ പിണറായി വിജയൻ, എം എ ബേബി, ബി വി രാഘവലു, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ളെ, എ വിജയരാഘവൻ, എം വി ഗോവിന്ദൻ എന്നിവരും മേൽ കമ്മിറ്റിയുടെ ഭാഗമായി സമ്മേളനത്തിൽ പങ്കെടുക്കും.