പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്ലാനുണ്ടോ? നിര്‍ണായക മാറ്റങ്ങളുമായി കേന്ദ്രം

ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ പ്രധാന നാല് മാറ്റങ്ങളുമായി കേന്ദ്രം. പാസ്പോര്‍ട്ടുകള്‍ക്കും, പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കും ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. 2023 ഒക്ടോബര്‍ 1-നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷിക്കുമ്പോള്‍ ഇമിനുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് രേഖയായി നല്‍കണം.

ഈ ജനന സര്‍ട്ടിഫിക്കറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനോ, ജനന മരണ രജിസ്ട്രാറോ, അല്ലെങ്കില്‍ 1969 ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമപ്രകാരമുള്ള അതോറിറ്റിയോ നല്‍കണം. കൂടാതെ പാസ്‌പോര്‍ട്ടില്‍, മാതാപിതാക്കളുടെ പേരുകള്‍ ഇനി നിര്‍ബന്ധമായിരിക്കില്ല. വ്യക്തികളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും കുടുംബം ഉള്‍പ്പെട്ട പ്രശ്നങ്ങളില്‍ പാസ്പോര്‍ട്ട് ഉടമയ്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് പുതിയ തീരുമാനം.വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി വ്യത്യസ്ത നിറങ്ങളിലുള്ള പാസ്‌പോര്‍ട്ടുകള്‍ ആണ് ഇനി നല്‍കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ – വെള്ള, നയതന്ത്രജ്ഞന്‍ – ചുവപ്പ്, സാധാരണക്കാരന്‍ – നീല എന്നിങ്ങനെ ആയിരിക്കും നിറങ്ങള്‍

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിദേശികള്‍ക്ക് പ്രവേശനമില്ല. തന്നെയുമല്ല ഇത് ലംഘിച്ചാല്‍ ശിക്ഷയുമുണ്ടാകും. ഉടമയുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി ഉടമയുടെ താമസ വിലാസം ഇനി പാസ്‌പോര്‍ട്ടില്‍ അച്ചടിക്കില്ല. സുരക്ഷയുടെ ഭാഗമായി ഉടമയുടെ മേല്‍വിലാസം ബാര്‍കോഡിലാകും ഉള്‍പ്പെടുത്തുക. പ്രസക്തമായ വിവരങ്ങള്‍ അറിയാന്‍ ഇമിഗ്രേഷന്‍  ഉദ്യോഗസ്ഥര്‍ക്ക് ഇത് സ്‌കാന്‍ ചെയ്യാം.