ആറ്റിങ്ങലിൽ ഓൺലൈൻ ട്രെഡിങ്ങിൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.

ആറ്റിങ്ങൽ : ഓൺലൈൻ ട്രെഡിങ്ങിൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട്, കൊല്ലങ്കോട്, കവലക്കോട്, കിഴ് പട ഹൗസിൽ ഹിതകൃഷ്ണ(30)യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം, കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ട്രെഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചയിസീ ആണെന്ന് ധരിപ്പിച്ചു ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺകുമാർ എന്നയാളെ ഷെയർമാർക്കറ്റും ഓൺലൈൻ ട്രെഡിങ്ങും നടത്തി ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്.

2022 ഏപ്രിൽ 30ന് തീയതി പരാതിക്കാരന്റെ ആറ്റിങ്ങലിലെ വീട്ടിൽ നിന്നും ഓൺലൈൻ ട്രെഡിങ്ങിൽ ഡെമോ കാണിച്ച് ലാഭമുണ്ടാക്കാമെന്ന് കളവായി പറഞ്ഞ് വിശ്വസിപ്പിച്ച് പ്രലോഭിപ്പിച്ച് 45,00,000 രൂപ ബാങ്ക് വഴി വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും കേരള ഹൈകോടതിയിലും ജാമ്യത്തിനായി പോവുകയും കോടതി ജാമ്യം നിഷേധിക്കുകയുമായിരുന്നു. തുടർന്ന് ജാമ്യം ലഭിക്കാത്ത പ്രതി അഹമ്മദാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ പഎസ്സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ഗോപകുമാർ.ജി, എസ് ഐ ജിഷ്ണു എം.എസ്, എസ്. സി. പി. ഒ മാരായ പ്രശാന്ത് എസ്.പി, പ്രശാന്ത് എസ്, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

ട്രെഡിങ്ങിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആൾക്കാരിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.