സ്പിന്നര്‍മാര്‍ കിവികളെ വരിഞ്ഞുമുറുക്കി! ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് 252 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 252 റണ്‍സ് വിജയലക്ഷ്യം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍.വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാത നിന്ന് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി. സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത പേസര്‍ മാറ്റ് ഹെന്റി പരിക്കു മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.



വില്‍ യംഗ് (15), രച്ചിന്‍ രവീന്ദ്ര (37), കെയ്ന്‍ വില്യംസണ്‍ (11), ടോം ലാഥം (14) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ 25 ഓവറിനിടെ കിവീസിന് നഷ്ടമായി. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ യംഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് ഇന്ത്യക്ക് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കാനും കുല്‍ദീപിന് സാധിച്ചു. ഇതോടെ മൂന്നിന് 75 എന്ന നിലയിലായി ന്യൂസിലന്‍ഡ്. തുര്‍ന്ന് ലാഥമും മിച്ചലും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 20-ാം ഓവറില്‍ 100 കടത്തി. സ്പിന്നര്‍മാരെ ഇരുവരും കരുതലോടെ നേരിട്ടതോടെ കിവീസ് റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. വൈകാതെ ലാഥമിനെ(14) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.