രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് മാർച്ച് മാസത്തോടെ നിർത്തലാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ ആർസി ബുക്ക് എന്നതിൽ നിന്ന് ഡിജിറ്റൽ ആർസിയിലേക്ക് കേരളം മാറുകയാണ്. ഇതോടൊപ്പം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ആധാർ അധിഷ്ഠിതമാകും.ഉടമസ്ഥത മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിവയ്ക്കും ആധാർ വേണ്ടിവരും. തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ആർക്കാണോ അവരുടെ ആധാറിലെ മൊബൈൽ നമ്പറാണ് ആർസി യിലും രേഖപ്പെടുത്തേണ്ടത്. വാഹന ഉടമകൾ ആധാറിൽ ലിങ്ക് ചെയ്ത നമ്പറാണോ ആർസിയിലും നൽകിയത് എന്ന് ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റ് വഴിയോ അക്ഷയ വഴിയോ ഇത് മാറ്റാം. അതിനു കഴിയാത്തവർക്ക് ആർടിഒ ഓഫീസിൽ 28വരെ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.