മതവിദ്വേഷ പരാമര്‍ശക്കേസ്; പി സി ജോര്‍ജിന് ജാമ്യം

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസില്‍ റിമാന്‍ഡിലായ പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയിലെത്തിയാണ് പി സി ജോര്‍ജ് കീഴടങ്ങിയത്. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തെളിവെടുപ്പ് പൂര്‍ത്തിയായതിനാലും ആരോഗ്യസ്ഥിതി പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.