*മൂന്ന് വയസുകാരി മരിച്ചു, ചികിത്സാ പിഴവ് എന്ന് ആരോപണം.*

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു.

കട്ടപ്പന ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്റെയും, ആഷയുടെയും ഇളയമകൾ ഏക അപര്‍ണ്ണിക (3) യാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ചൊവാഴ്ച രാവിലെ 8.30ഓടെയാണ് കുട്ടി മരണപ്പെട്ടത്.

പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരും വിശദീകരിച്ചു.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഈമാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിര്‍ദേശിച്ച് കുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചു.

എന്നാല്‍, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. ഞായറാഴ്ച വീടിന് സമീപത്തെ ആശുപത്രിയില്‍ കാണിച്ചു. വേദന കഠിനമായതോടെ ഞായറാഴ്ച വൈകിട്ടോടെ കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവിടെ എത്തിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുെടെ അമ്മ പറഞ്ഞു.

എന്നാൽ ചൊവ്വാഴ്ച രാവിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് വേഗത്തില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍, കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായുള്ള സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചിരുന്നതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഇവര്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി.

സഹോദരി: ശ്രീരുദ്ര പ്രിയ (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി - നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്ക്കൂൾ).