ശിവഗിരി....ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിർന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികൾ (76) ഇന്ന് രാവിലെ 8.20 ന് സമാധി പ്രാപിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സ്വാമികൾ ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചാണ് സമാധിയായത്. ഇന്നുളള ധർമ്മസംഘം ട്രസ്റ്റ് അംഗങ്ങളിൽ ഏറ്റവും സീനിയറായിരുന്നു സ്വാമികൾ. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യകാലവിദ്യാർത്ഥിയായിരുന്നു. 1979 ലാണ് സുഗതൻ എന്ന പൂർവനാമം ഉപേക്ഷിച്ചു അന്നത്തെ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളിൽ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്റെ സംന്യസ്ത ശിഷ്യപരമ്പരയിൽ കണ്ണിയായത്. പൂർവാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു. വിവിധ കാലങ്ങളിലായി പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ ആശ്രമങ്ങളിൽ സേവനമനുഷ്ഠിച്ചു ഗുരുധർമ്മപ്രചരണത്തിൽ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിലും സ്വാമികൾ അംഗമായിരുന്നിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ആചാരവിധിപ്രകാരം സമാധിയിരുത്തും.
ഇതൊരറിയിപ്പായി കരുതി എല്ലാ സഹോദര സന്യാസിമാരും ഈ ചടങ്ങിൽ സംബന്ധിക്കണമെന്ന് അറിയിക്കട്ടെ.
ഗുരുസേവയിൽ
സ്വാമി ശുഭാംഗാനന്ദ
ജനറൽ സെക്രട്ടറി