മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി

ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പിന്തുണ തേടി പി.സി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ച് പ.സി പിന്തുണ തേടിയെങ്കിലും ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തൊടും നേതാക്കളോടും അഭിപ്രായം തേടുകയായിരുന്നു. എന്നാല്‍ മറുപടി പി.സിക്ക് അനുകൂലമായിരുന്നില്ല. ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് ഒളിവിലാണ്.

പി സി ജോര്‍ജ് ചര്‍ച്ചയില്‍ പങ്കെടുത്തത് പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മറുപടി. വിഷയം ചര്‍ച്ചയാകുകയും കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ജോര്‍ജിനോട് മാപ്പ് പറയാന്‍ നിര്‍ദേശിച്ചത് ബിജെപി സംസ്ഥാന നേതൃത്വമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പ്രതികരിക്കാനാണ് ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ധാരണ.