ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യൻ സന്ദർശനം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 17, 18 ദിവസങ്ങളിലായിരിക്കും സന്ദർശനം നടത്തുകയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘവും ബിസിനസ് പ്രമുഖരും അമീറിനൊപ്പം സന്ദർശനത്തിൽ അനുഗമിക്കും.ഖത്തർ അമീർ അവസാനമായി ഇന്ത്യ സന്ദർശിച്ചത് 2015ലാണ്. കഴിഞ്ഞ വർഷം മോദി ഖത്തർ സന്ദർശനം നടത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ നാവികസേന സൈനികരെ മോചിപ്പിച്ചതിന് അമീറിനോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ ചർച്ച ചെയ്യും. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തുകയും ചെയ്യും. 18ന് രാഷ്ട്രപതി ഭവനിൽ അമീറിനായി വിരുന്ന് സംഘടിപ്പിക്കും. ഖത്തറിലെ പ്രവാസി സമൂഹത്തിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.