നാല് പേർക്ക് പുതുജീവൻ നൽകി രാജേഷ്* *മാഷ് യാത്രയായി
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ട് കിഡ്നി, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു കിഡ്നി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനും മറ്റൊരു കിഡ്നി കിംസ് ആശുപത്രിയ്ക്കുമാണ് നൽകിയത്. നേത്രപടലം തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഒഫ്താൽമോളജിയ്ക്കുമാണ് നൽകിയത്.
തിരുവനന്തപുരം വർക്കല, തോപ്പു വിള, പുരയ്ക്കണ്ണി, മുണ്ടേയ്ൽ സ്വദേശിയായ ആർ.രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി എട്ടിന് ശനിയാഴ്ച പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് വ്യഴാഴ്ച മസ്തിഷ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഭാര്യ സംഗീത, മക്കൾ ഹരിശാന്ത്, ശിവശാന്ത് എന്നിവർ സമ്മതം നൽകിയതോടെയാണ് അവയവദാനത്തിന് വഴിയൊരുങ്ങിയത്.
സർക്കാരിന്റെ അവയവദാന പദ്ധതിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും കാര്യക്ഷമമായി നടന്നത്. വേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. രാജേഷിന്റെ സംസ്ക്കാര ചടങ്ങുകൾ നാളെ (ഫെബ്രുവരി 15) വർക്കലയിലെ വീട്ടിൽ വച്ച് നടക്കും