വരനെ കാത്ത് വധു വിവാഹമണ്ഡപത്തിൽ, കുതിരപ്പുറത്തേറി വരുന്നതിനിടെ വരന്‍ ഹൃദയാഘാതം വന്ന് മരിച്ചു

വരനെ കാത്ത് വധു വിവാഹമണ്ഡപത്തിലിരിക്കുന്നു, കുതിരപ്പുറത്ത് സുഹൃത്തുക്കളുമൊത്ത് വിവാഹവേദിയിലേക്ക് എത്തുന്നതിനിടെ വരന്‍ ഹൃദയാഘാതം വന്ന് മരിച്ചു. മധ്യപ്രദേശിലെ സൂന്‍സ്​വാദ ഗ്രാമത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്. പ്രദീപ് ജാട്ടെന്ന യുവാവാണ് മരിച്ചത്. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ എന്‍​എസ്​യു​ഐയുടെ മുന്‍ ജില്ലാ പ്രസിഡന്‍റ് കൂടിയായിരുന്നു പ്രദീപെന്ന് റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ വിവാഹമണ്ഡപത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് അത്യാഹിതം സംഭവിച്ചത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വയ്ക്കുകയും തിരികെ കുതിരപ്പുറത്തേറുകയും ചെയ്തു. കുതിരപ്പുറത്തിരിക്കുന്നതിനിടെ കടുത്ത ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.സുഹൃത്തുക്കളിലൊരാള്‍ വരനെ കുതിരയുടെ മേല്‍ താങ്ങി നിര്‍ത്തുന്നത് വിഡിയോയില്‍ കാണാം. ബോധരഹിതനായി കുതിരപ്പുറത്ത് നിന്നും വീണ വരനെ ആളുകള്‍ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചു. മരിച്ചനിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അധികൃതര്‍ പറുന്നത്.കഴിഞ്ഞ മാസവും മധ്യപ്രദേശിൽ വിവാഹചടങ്ങിനിടയിൽ ഹൃദയാഘാതം വന്ന് ഒരാൾ മരിച്ചിരുന്നു. വിദിശ ജില്ലയില്‍ വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്തിരുന്ന പരിണീത ജെയിന്‍ എന്ന പെണ്‍കുട്ടിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.