യാത്രയ്ക്കിടയിൽ ബസ് കണ്ടക്ട‌ർക്കു തോന്നിയ ചെറിയ സംശയം-അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല.

ആലപ്പുഴ: യാത്രയ്ക്കിടയിൽ ബസ് കണ്ടക്ട‌ർക്കു തോന്നിയ ചെറിയ സംശയം-അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയിൽനിന്ന് പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം. കണ്ടക്‌ടർ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്.
ചൊവ്വാഴ്ച എട്ടുമണിക്കാണ് എ.സി. റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. നാലു കിലോമീറ്റർ അകലെയുള്ള കൈതവനയിലെത്തിയപ്പോൾ കുറച്ചു സ്ത്രീകൾ കയറി. രണ്ടു തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ ആദ്യംമുതൽ പ്രകാശിനു പന്തികേടു തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോൾ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാൽ, മങ്കൊമ്പ് എത്തുംമുൻപ് കൈനകരിയെത്തിയപ്പോൾ തിടുക്കത്തിൽ ഇറങ്ങി.
'ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ' എന്നു പരിശോധിക്കാൻ പ്രകാശ് വിളിച്ചുപറഞ്ഞു. തൻ്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികൾ കയറിയ അതേ സ്റ്റോപ്പിൽനിന്നു കയറിയതായിരുന്നു. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്.
പ്രകാശ് ഉടൻ ബസിൽ നിന്നിറങ്ങി തമിഴ് സ്ത്രീകൾക്ക് പിന്നാലെ പാഞ്ഞു. ഒപ്പം യാത്രക്കാരും കൂടി. സ്ത്രീകൾ ബസിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ചേർന്ന് തടഞ്ഞു. ഒരു യുവതി മാല കൈയിൽ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടൻ നെടുമുടി പോലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വർണമാല വീണ്ടെടുത്തു. പ്രതികളെ റിമാൻഡു ചെയ്‌തു. പ്രകാശിനെത്തേടി ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നടക്കം അഭിനന്ദന വിളികളെത്തി.