മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി ; കുട്ടി ഉണ്ടായിരുന്നത് റബർ തോട്ടത്തിൽ തടഞ്ഞ് വച്ചിരുന്ന നിലയിൽ

തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസുകാരനെ ആറ്റിങ്ങലിൽ നിന്ന് കണ്ടെത്തി. തട്ടികൊണ്ടുപോയ വാഹനം ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയതെന്ന് പൊലിസിന് വിവരം ലഭിക്കുകയും , തുടർന്നു നടന്ന പരിശോധനയിൽ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു.കീഴാറ്റിങ്ങലിലെ റബർ തോട്ടത്തിൽ തടഞ്ഞു വച്ചിരുന്ന നിലയിലാണ് ആഷിക്കിനെ കണ്ടെത്തിയത്.പൊലിസ് എത്തിയ ഉടൻ ഓടി രക്ഷപെടാൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായതായും ,ലഹരിയടക്കം ഉപയോഗിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ  രാത്രി 7.45ഓടെയാണ് പത്താംക്ലാസുകാരനെ കാറില്‍ക്കയറ്റി നാലംഗ സംഘം കടന്നത്. ലഹരി സംഘങ്ങള്‍ക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.