നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന ക്രൂരമായ റാഗിങ്ങില്‍ പ്രതികളായ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും. നഴ്‌സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിന് വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം.

നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായ വിദ്യാര്‍ത്ഥികളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ക്രൂര റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാള്‍ ദിവസം ചെലവ് ചെയ്യണമെന്ന് പ്രതികളായ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനമുണ്ടായത്.

അതേസമയം ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.