തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. പാലോട് മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടിൽ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിൽ ബന്ധുവീട്ടിൽ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇന്നലെ വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല. തുടര്‍ന്നാണിപ്പോള്‍ വനംവകുപ്പ് കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കിടക്കുന്ന അടിപ്പറമ്പ് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാനുവെന്ന യുവാവും ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീയും കൊല്ലപ്പെട്ട സംഭവങ്ങള്‍ക്കിടെയാണ് തിരുവനന്തപുരത്തും കാട്ടാന ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിയുന്നത്. ഇന്നലെ പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിലാണ് അഞ്ചു ദിവസത്തോളം പഴക്കം ചെന്ന നിലയിൽ ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ഇന്നലെ തന്നെ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി സംശയം ഉയര്‍ന്നിരുന്നെങ്കിലും ഇന്നാണ് സ്ഥിരീകരിക്കാനായത്.