ഇന്ത്യന്‍ ബോളിങില്‍ കറങ്ങി വീണ് പാക്കിസ്ഥാന്‍; 242 റൺസ് വിജയലക്ഷ്യം

ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍ന്ന് പാക്കിസ്ഥാന്റെ ബാറ്റിങ് നിര. 49.4 ഓവറിൽ 241 റണ്‍സ് എടുത്ത് എല്ലാവരും കൂടാരം കയറി. പതുക്കെ തുടങ്ങി ടീമിന് ക്രമാനുഗത ഉയര്‍ച്ച നല്‍കുന്നതിനിടെ ഓപണര്‍മാരായ ബാബര്‍ അസമും ഇമാമുള്‍ ഹഖും ആദ്യം പുറത്തായി. പിന്നീട് ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനും സൌദ് ഷക്കീലുമാണ് സ്കോർ പതുക്കെ പടുത്തുയർത്തിയത്. അതിന് ശേഷം വാലറ്റക്കാരൻ ഖുഷ്ദിൽ ഷാ നിലയുറപ്പിച്ചു.

സൌദ് ഷക്കീൽ അർധ സെഞ്ചുറി (62) നേടി. റിസ്‌വാൻ 46ഉം ഖുഷ്ദിൽ ഷാ 38ഉം റൺസെടുത്തു. 26 ബോളില്‍ 23 റണ്‍സാണ് ഓപണർ ബാബര്‍ എടുത്തത്. റണ്ണിന് ശ്രമിച്ചപ്പോള്‍ അക്സര്‍ പട്ടേല്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു ഇമാമുള്‍ ഹഖിനെ. 26 ബോളില്‍ പത്ത് റണ്‍ ആണ് ഹഖ് എടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ ബോളില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ബാബര്‍ പുറത്തായത്.കുൽദീപ് യാദവ് മൂന്നും ഹർദിക് പാണ്ഡ്യ രണ്ടും വീതം വിക്കറ്റെടുത്തു. അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ എന്നിവർ ഒന്ന് വീതം വിക്കറ്റ് വീഴ്ത്തി. ലോക കായിക ഭൂപടത്തിലെ ഏറ്റവും വാശിയേറിയ മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരില്‍ പാക് പടയ്ക്കായിരുന്നു ടോസ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. അതേസമയം, പാക് ടീമില്‍ ഒരു മാറ്റമുണ്ട്. ഓപണറായി ഇമാമുള്‍ ഹഖിനെ പാക് ടീം കൊണ്ടുവന്നു. ഫഖാറിന് പകരമാണിത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.