മലയാള സിനിമയിലെ പരീക്ഷണങ്ങളുടെ ചക്രവര്‍ത്തി... മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം കൊണ്ടുവന്ന സിനിമാ നിര്‍മ്മാതാവ് എന്ന നിലയിൽ മലയാള സിനിമാലോകം എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന മാളിയം പുരക്കല്‍ ചാക്കോ പുന്നൂസ് എന്ന നവോദയ അപ്പച്ചന്‍.
അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതികമികവ് പരിചയപ്പെടുത്തി മലയാള സിനിമക്ക് പുതിയ ദിശാബോധം നല്‍കി ലോകസിനിമയുടെ വേദിയില്‍ ഇരിപ്പിടമൊരുക്കിയ
🎬ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചലച്ചിത്രം തച്ചോളി അമ്പു സംവിധാനം ചെയ്തതും
📽️ ഇന്ത്യയിലെ ആദ്യത്തെ 70 MM ചലച്ചിത്രമായ പടയോട്ടം
🎥 ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ നിര്‍മ്മിച്ചതും അപ്പച്ചനാണ്. ഓരോ ചിത്രത്തിനും പുതുമയുള്ളത് എന്തെങ്കിലും ഉണ്ടാകണമെന്ന് നിഷ്കര്‍ഷിച്ച് അദ്ദേഹം അതിനായി സാങ്കേതിക മികവിന്റെ ഏതറ്റംവരെ പോകാനും പണം എത്രവേണമെങ്കിലും മുടക്കാനും ഒട്ടും മടി കാണിച്ചിട്ടില്ല. സിനിമയുടെ വിപണ തന്ത്രങ്ങള്‍ അദ്ദേഹത്തോളം ഹൃദിയസ്ഥമാക്കിയ നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ വേറേയില്ല. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രതിഭകളെ സിനിമാ ലോകത്തേക്ക് കൊണ്ടുവന്ന് പരീക്ഷണത്തിന് തുടക്കം കുറിച്ചതും അപ്പച്ചനായിരുന്നു.
അദ്ദേഹം നിര്‍മ്മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെയാണ് സംവിധായകൻ ഫാസിൽ മോഹന്‍ലാല്‍, ശങ്കർ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുന്നത്. പൂര്‍ണ്ണിമയുടെ അരങ്ങേറ്റവും ഈ സിനിമയിലൂടെയായിരുന്നു. കൂടാതെ ഹിന്ദി സിനിമയിൽ പ്രശസ്തയായ ഊര്‍മ്മിള, ഗീതു മോഹന്‍ദാസ്, ബേബി ശാലിനി തുടങ്ങിയുള്ള അഭിനേതാക്കളും ഫാസില്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, രഘുനാഥ് പലേരി, മാത്യു പോള്‍, ടി.കെ. രാജീവ് കുമാര്‍ തുടങ്ങിയ സംവിധായകരും ഗുണസിംഗ്, ജെറി അമല്‍ ദേവ്, മോഹന്‍ സിത്താര എന്നീ സംഗീത സംവിധായകരും ജി. വേണുഗോപാല്‍ എന്ന ഗായകനും അപ്പച്ചന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിന്റെ നവോദയായുടെ ചിറകില്‍ വെള്ളിത്തിരയിലെത്തിയ പ്രതിഭകളാണ്. തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ ചാണക്യൻ മുതലായ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. പടയോട്ടം, മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത് അപ്പച്ചന്റെ പുത്രന്‍ ജിജോയാണ്. ആ ചിത്രത്തിലൂടെ സഹായികളായി കടന്നുവന്നവരാണ് പ്രിയദര്‍ശനും സിബിമലയിലും. പ്രേംനസീറിനെയും മധുവിനെയും നായകരാക്കി അപ്പച്ചന്‍ സംവിധാനം ചെയ്ത തീക്കടല്‍ (1980) എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തായും സഹസംവിധായകനായും കടന്നുവന്ന ഫാസില്‍ സംവിധായകനായത് നവോദയയുടെ തന്നെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് (1980). ജെറി അമല്‍ദേവ് സംഗീതം പകര്‍ന്നു പുറത്തിറങ്ങുന്ന ആദ്യചിത്രം കൂടിയാണിത്. രഘുനാഥ് പലേരി നവോദയയ്ക്കു വേണ്ടി സംവിധാനം ചെയ്ത ഒന്നുമുതല്‍ പൂജ്യം വരെ മോഹന്‍സിതാരയെ സംഗീത സംവിധാനരംഗത്ത് അവതരിപ്പിച്ചു.
1924 ഫെബ്രുവരി 6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് മാളികപുരയ്‌ക്കൽ മാണി ചാക്കോയുടെ മകനായി ജനിച്ചു. ജ്യേഷ്ഠ സഹോദരന്‍ കുഞ്ചാക്കോയുടെ സഹായിയായി സിനിമാരംഗത്തെത്തിയ അപ്പച്ചൻ, കുഞ്ചാക്കോയുടെ നിര്യാണത്തിനുശേഷം കാക്കനാട് ആസ്ഥാനമായി നവോദയ സ്റ്റുഡിയോ ആരംഭിച്ചത്. ഉദയയുടെ ട്രേഡ്മാര്‍ക്കായിരുന്ന വടക്കന്‍പാട്ട് ചിത്രങ്ങളെ നവോദയയും കൈവിട്ടില്ല. കടത്തനാട്ട് മാക്കവും തച്ചോളി അമ്പുവും മലയാളത്തിന് ലഭിച്ചത് അങ്ങനെയാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായിരുന്നു തച്ചോളി അമ്പു. അന്ന് പത്തോളം തിയറ്ററില്‍ മാത്രമായിരുന്നു സിനിമാസ്കോപ്പ്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഉണ്ടായിരുന്നത്. മറ്റ് തിയറ്ററുകള്‍ക്ക് സിനിമാസ്കോപ്പ് സ്ക്രീനും ലെന്‍സും നല്‍കിയാണ് അപ്പച്ചന്‍ കാഴ്ചയുടെ വിപ്ലവത്തിന് അരങ്ങൊരുക്കിയത്. പിന്നീടായിരുന്നു മലയാളത്തിലെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടം വെള്ളിത്തിരയിലെത്തിച്ചത്. 1984 - ലെ ഓണക്കാലത്ത് ഇന്ത്യയിലെ ആദ്യത്തെ ത്രിഡി സിനിമ പിറന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ആ ചിത്രം അഖിലേന്ത്യാതലത്തില്‍ ബ്ലോക്ക് ബസ്റ്ററായിരുന്നു. വ്യത്യസ്ത ചിത്രങ്ങളൊരുക്കി ചലച്ചിത്ര ലോകത്ത് വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച അപ്പച്ചന്‍ വൈകാതെ നിര്‍മ്മാണരംഗത്തുനിന്ന് പിന്മാറുന്നതാണ് കണ്ടത്.
താന്‍ നിര്‍മ്മിച്ച കമലഹാസൻ, ജയറാം, ഊർമ്മിള എന്നിവർ അഭിനയിച്ച
ചാണക്യന്‍ എന്ന ചിത്രത്തിന് വ്യാജ പകര്‍പ്പുകള്‍ ഇറങ്ങിയപ്പോള്‍ അത് തടയാനാകാതെ മനംനൊന്തായിരുന്നു പിന്മാറ്റം. ചലച്ചിത്ര സംവിധായകരായ ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവര്‍ മക്കളാണ്.
ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ധ ആരംഭിച്ചത് അപ്പച്ചനാണ്. ചെന്നൈയിലാണ് ഈ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
1984 ല്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഇന്ത്യൻ പ്രസിഡണ്ടിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചിട്ടുണ്ട്. 2010 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2012 ഏപ്രിൽ 23 ന് അന്തരിച്ചു.