പീഡനക്കേസ്: വര്‍ക്കല എസ്ഐക്ക് സസ്പെന്‍ഷന്‍

കൊല്ലം പരവൂരില്‍ എസ്‌ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്കല എസ്.ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈയുംബ്രാഞ്ച്  ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.

ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്.സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെ എസ് ഐ അഭിഷേകും മുന്‍കൂര്‍ ജാമ്യം തേടി എസ്‌ഐ ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.