ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷ വിധി നാളെ

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനായ പാറശ്ശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്.

രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വെറുതെവിട്ടു.
മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല്‍ കുമാറും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ തെളിവുനശിപ്പിക്കല്‍ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.


കൊലപാതകം, തെളിവുനശിപ്പിക്കല്‍, കൊലപാതകം ആസൂത്രണം ചെയ്യല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. തുടര്‍ന്ന്് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം ഷാരോണിന് നല്‍കുകയുമായിരുന്നു.

കഷായം കഴിച്ച് അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു.