റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ചിരിക്കുന്നത്.
അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാൻ പറ്റാതെയും നിരവധി തടവുകാർ ജയിലിൽ തുടരുന്നുണ്ട്, ഇവർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂർ അറിയിച്ചിരിക്കുന്നത്.
ജാമ്യത്തിലിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കുവാനായി ജയിലിനു മുമ്പിൽ എത്തിയവര്‍ തീരുമാനം അറിഞ്ഞതോടെ മടങ്ങിപ്പോയി. ബോഡി ഷെയിമിങ് അംഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി ബോബി ചെമ്മണ്ണൂർ സഹകരിക്കണമെന്നുമുള്ള കർശന ഉപാധികളോടെയാണ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്.
ജാമ്യത്തിനായി ബോബി ചെമ്മണ്ണൂർ 50,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും രണ്ട് ആൾ ജാമ്യം വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.