ശ്രീദേവിന്റെ മരണം, സ്നേഹ ദേവിന്‍റെയും ശ്രീകലയുടേയും ജീവിതം കീഴ്മേൽ മറിഞ്ഞു, ഒടുവിൽ കൈകോർത്ത് മടക്കം

തിരുവനന്തപുരം : അരുവിപ്പുറത്ത് നെയ്യാറിൽ ദമ്പതികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. ഏക മകന്റെ അകാല മരണം ഉണ്ടാക്കിയ വേദനയിൽ ജീവിക്കുകയായിരുന്ന സ്നേഹ ദേവും ഭാര്യ ശ്രീകലയും കൈകൾ കൂട്ടിക്കെട്ടി നദിയിൽ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷം മുൻപാണ് ഏകമകൻ ശ്രീദേവ് പെട്ടെന്നുണ്ടായ നെഞ്ചുവേദന കാരണം മരിച്ചത്. മലയാള മാസപ്രകാരമുള്ള ശ്രീദേവിന്റെ ചരമദിനത്തിലാണ് മാതാപിതാക്കളും ജീവനൊടുക്കിയത്. മകൻറെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പാവങ്ങളെ സഹായിക്കുന്നതിനിടെയാണ് നാടിനെ നടുക്കി ദമ്പതികളുടെ മരണം. മുട്ടട അറപ്പുറം ലൈനിലൂടെ നടന്ന് എസ്‍ ഡികെ സദനത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ശ്രീദേവ് സ്നേഹദേവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ബോർഡാണ്. ശ്രീദേവ് ഉപയോഗിച്ചിരുന്ന കാർ ഇപ്പോഴും പോർച്ചിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീദേവിന്‍റെ പെട്ടന്നുളള മരണം. ലോ അക്കാദമിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീദേവ്. ഒരു രാത്രിയിൽ പെട്ടെന്ന് തളർന്ന് വീണായിരുന്നു ശ്രീദേവിന്റെ മരണം. ഇതോടെ സ്നേഹദേവിന്‍റെയും ശ്രീകലയുടേയും ജീവിതവും കീഴ്മേല് മറിഞ്ഞു. ഏക മകന്‍റെ വിയോഗം ഇരുവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ടൂഷൻ സെന്‍ററുകളിലെ അധ്യാപക ജോലി രണ്ട് പേരും നിര്‍ത്തി. മകന്‍റെ ഓർമ്മ എന്നും നിലനിര്‍ത്താൻ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് അത്താണിയായി. ശ്രീദേവിന്‍റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ ഒരു തീർത്ഥാടന യാത്ര പോകുമെന്ന് അടുത്തിടെ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് വരെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. യാത്ര പറയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് രാത്രിയിൽ ഫോണിൽ സന്ദേശം അയച്ചപ്പോൾ അത് എന്ന ത്തേക്കുമുള്ള യാത്ര പറച്ചിലെന്ന് പക്ഷെ ബന്ധുക്കളും അറിഞ്ഞില്ല. ജീവിതത്തിലെന്ന പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ ശ്രീദേവ് ഉപയോഗിച്ചിരുന്ന ബെൽറ്റ് അപ്പോഴും സ്നേഹദേവിന്‍റെ അരയിൽ ഉണ്ടായിരുന്നു.