പരമ്പര പിടിക്കാൻ ഇന്ത്യ, ജയം തുടരാന്‍ ഇംഗ്ലണ്ട്, സഞ്ജുവിനും സൂര്യക്കും നി‍ർണായകം; നാലാം ടി20 ഇന്ന്

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി2- പരമ്പരയിലെ നാലാം മത്സരം ഇന്ന് പൂനെയില്‍ നടക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ മുന്നിലെത്തിയപ്പോള്‍ രാജ്കോട്ടില്‍ നടന്ന മൂന്നാം മത്സരം ജയിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. ജയത്തോടെ അവസാന മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാണ് ഇംഗ്ലണ്ടിന്‍റെ പോരാട്ടം. മത്സരം രാത്രി ഏഴ് മുതല്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ഡിസ്നി+ ഹോട്സ്റ്റാറിലും തത്സമയം കാണാനാവും.

2025 കേന്ദ്ര ബജറ്റിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?

ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും മലയാളി ഓപ്പണര്‍ സഞ്ജു സാംസണും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജോഫ്ര ആര്‍ച്ചറുടെ വേഗമേറിയ ബോണ്‍സറുള്‍ക്ക് മുന്നില്‍ മൂന്ന് കളികളിലും ഒരേരീതിയില്‍ പുറത്തായ സഞ്ജുവിന് ഇന്നത്തെ മത്സരത്തില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കേണ്ടത് അനിവാര്യമാണ്.

എക്സ്പ്രസ് പേസിനുമുന്നില്‍ പതറുന്നുവെന്ന ആരോപണത്തിനും സഞ്ജുവിന് ഇന്ന് മറുപടി നല്‍കിയെ മതിയാവു. വീണ്ടും പരാജയപ്പെട്ടാല്‍ സ്ഥിരതയില്ലെന്ന ആരോപണത്തിന് വീണ്ടും ശക്തികൂടും. സഞ്ജുവിന് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് ഫോമും ഇന്ത്യക്ക് ആശങ്കയാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന സൂര്യക്ക് സയ്യിദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും മികവ് കാട്ടാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയ സൂര്യകുമാറിനും ഇന്ന് തിളങ്ങിയേ മതിയാവു. ക്രീസിലെത്തിയപാടെ വമ്പന്‍ ഷോട്ട് കളിച്ച് പുറത്താവുന്നുവെന്ന വിമര്‍ശനവും സൂര്യ നേരിടുന്നു.
ടി20 ക്രിക്കറ്റ് കരിയറില്‍ ആദ്യമായി സൂര്യയുടെ ബാറ്റിംഗ് ശരാശരി 40ല്‍ താഴെ എത്തുകയും ചെയ്തു. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളര്‍മാരില്‍ മുഹമ്മദ് ഷമി ഇന്നും ടീമില്‍ തുടരുമ്പോൾ അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തുടര്‍ന്നാല്‍ രവി ബിഷ്ണോയ് പുറത്തുപോകാന്‍ സാധ്യതയുണ്ട്. മധ്യനിരയില്‍ ധ്രുവ് ജുറെലിന് പകരം റിങ്കു സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.