ടെൻഡറിൽ കുടുങ്ങിക്കിടന്ന ഫ്ലൈഓവർ നിർമ്മാണ പദ്ധതിക്ക് കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭ അനുമതി നൽകിയത്. ആറാമത് ഈ ടെൻഡറിൽ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ടെൻഡർ ലഭിച്ചത്.
11 തൂണുകളായി 337 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് ഫ്ലൈഓവർ നിർമ്മാണം. ലീലാരവി ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിച്ച് പൊലീസ് സ്റ്റേഷന്റെ സമീപത്തായി അവസാനിക്കുന്നതാണ് ഫ്ലൈഓവർ.
800 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമുള്ള സർവീസ് റോഡും ഇരുവശങ്ങളിലുമുള്ള അനുബന്ധ റോഡിന്റെ നിർമ്മാണവും ഇതിൽ ഉൾപ്പെടും.3.5 മീറ്റർ ഉയരത്തിൽ പാർശ്വഭിത്തികളും ഉണ്ടാകും.
അപ്പ്രോച്ച് റോഡ് തിരുവനന്തപുരം ഭാഗത്ത് 56.5 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്ററും ഉണ്ടാകും.
ട്രാഫിക് സിഗ്നൽ, റോഡ് സുരക്ഷാ സംവിധാനങ്ങൾ, തെരുവിളക്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.
ഗതാഗത നിയന്ത്രണം:
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതു മുതൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർമ്മാണം നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലൂടെ കടന്നുപോകും. എം.സി റോഡിൽ നിന്ന് വരുന്ന കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ വെഞ്ഞാറമൂട് ജംഗ്ഷനിലെത്താതെ അമ്പലമുക്ക്-പിരപ്പൻകോട് റോഡ് വഴി പോകണം. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങൾ ഇതേ റോഡ് വഴി കടന്നുപോകണം. ആറ്റിങ്ങൽ നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടറോഡുകൾ വഴിയും കടന്നുപോകുന്ന രീതിയിലാണ് ഗതാഗത നിയന്ത്രണം ഒരുക്കിയിരിക്കുന്നത്.