സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. ഇന്ന് 600 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. ഇന്ന് 600 രൂപ കൂടി ഉയര്‍ന്ന് പവന്‍ വില 58,400ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7300 ആയി. ഇന്നലെ പവന്‍ വില 640 രൂപ ഉയര്‍ന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില കഴിഞ്ഞ ആറു ദിവസം കൊണ്ട് 2900 രൂപയാണ് തിരിച്ചു കയറിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത് എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വര്‍ണവിലയിലെ കുതിപ്പില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധവും പ്രധാനഘടകമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ അമേരിക്ക യുക്രെയ്‌ന് അനുമതി നല്‍കിയതടക്കം റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ സംഘര്‍ഷാത്മകമാകുന്നു എന്ന പ്രതീതി അടുത്ത ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യ ആണവായുധ ഭീഷണി മുഴക്കിയത് ഈ സാഹചര്യത്തെ കൂടുതല്‍ കലുഷിതമാക്കിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.ഈയൊരു പശ്ചാത്തലത്തിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക അപകടസാധ്യതകള്‍, കുറഞ്ഞ പലിശനിരക്ക് അന്തരീക്ഷം എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കൊമേഴ്സ്ബാങ്ക് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൗമരാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍, സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങല്‍, യുഎസിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും കമ്മി എന്നിവ സ്വര്‍ണത്തെ കൂടുതല്‍ പിന്തുണയ്ക്കുന്നതായി കൊമേഴ്സ്ബാങ്ക് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ട്രംപിന്റെ വിജയശേഷം ഉയര്‍ന്ന വിലനിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കൂടുന്നതിന് കാരണമായി.