ഐപിഎൽ മെഗാ താരലേലം ഇന്ന് മുതല്‍; 13കാരന്‍ വൈഭവ് ശ്രദ്ധാകേന്ദ്രം, ലേലമേശ ഇളക്കിമറിക്കാന്‍ മലയാളി താരങ്ങളും

ജിദ്ദ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. മലയാളി താരങ്ങളും ലേലത്തിലെ ആകര്‍ഷണമാണ്. ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎൽ മെഗാ താരലേലത്തിനായി ജിദ്ദയിലെ അബാദി അൽ ജോഹർ അറീന ഒരുങ്ങിക്കഴിഞ്ഞു. ഓരോ ദിവസവും ലേലം രണ്ട് ഘട്ടമായി 3.30 മുതൽ 5 വരെയും, 5.45 മുതൽ രാത്രി 10.30 വരെയുമാണ് ലേലം നടക്കുക. 367 ഇന്ത്യക്കാരും 210 വിദേശികളും ഉൾപ്പടെ ആകെ 577 താരങ്ങൾ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 10 ടീമുകളിലായി താരലേലത്തിൽ അവസരം കിട്ടുക 70 വിദേശികൾ അടക്കം 204 താരങ്ങൾക്കാണ്. രണ്ട് കോടി രൂപയാണ് ഉയർന്ന അടിസ്ഥാന വില. 12 മാർക്വീ താരങ്ങൾ ഉൾപ്പടെ രണ്ട് കോടി പട്ടികയിൽ 81 പേർ ഇടംപിടിച്ചു.

ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എൽ രാഹുൽ, അർഷ്ദീപ് സിംഗ്, യുസ്‍വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, മിച്ചൽ സ്റ്റാർക്, ജോസ് ബട്‍ലർ, ലിയം ലിവിംഗ്സ്റ്റൺ, ഡേവിഡ്‌ മില്ലര്‍, കാഗിസോ റബാഡ എന്നിവരാണ് മാർക്വീ താരങ്ങൾ. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 27 താരങ്ങളും ഒന്നേകാൽ കോടി അടിസ്ഥാന വിലയുള്ള 18 താരങ്ങളും ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 23 താരങ്ങളുമുണ്ട്. രണ്ട് ഗ്രൂപ്പുകളിലുള്ള ആറ് വീതം മാർക്വീ താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക.42 വയസുള്ള ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാറിന്‍റെ പതിമൂന്നു വയസുകാരൻ വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ താരവും. നിലനിർത്തിയ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 120 കോടി രൂപയാണ്.