ആദ്യടെസ്റ്റിൽ ഇന്ത്യയെ കീഴടക്കി ന്യൂസിലാൻഡ്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് എട്ട് വിക്കറ്റ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിൽ യങ്ങും(45) രചിൻ രവീന്ദ്രയുമാണ്(39) ന്യൂസിലൻഡിന് വിജയം നേടി കൊടുത്തത്. നേരത്തെ ആദ്യ ഓവറുകളിൽ തന്നെ രണ്ട് വിക്കറ്റുകളെടുത്ത് ബുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ മോഹങ്ങൾ അസ്ഥാനത്തായി. ടോം ലാതത്തിന്റെയും കോൺവേയുടെയും വിക്കറ്റുകളാണ്‌ ബുംറ നേടിയത്.
നേരത്തേ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചുറി നേടിയ സർഫറാസ് ഖാന്റെയും ഒരു റൺ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 462 റൺസിലെത്തിയത്. 150 റൺസെടുത്ത സർഫറാസായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വിരാട് കോലി(70), രോഹിത് ശര്‍മ(52),യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി.

ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് ഓൾ ഔട്ടായതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇന്ത്യയുടെ 46 റൺസിന് മറുപടി ഇന്നിങ്‌സായി ന്യൂസിലാൻഡ് 402 റൺസെടുത്തിരുന്നു. രചിൻ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് ഉയർത്തിയിരുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം 24 ന് മഹരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.