പാതിരാത്രിയിൽ ബസ് സ്‌റ്റോപ്പിൽ പെൺകുട്ടി തനിച്ച്; കാവലായി കെ.എസ്.ആർ.ടി.സി കണ്ടക്ടറും ഡ്രൈവറും

ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോൾ പെൺകുട്ടി ഫോണിൽ വീട്ടിലേക്ക് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് ബസ് ഇറങ്ങി വീട്ടുകാർ വരുന്നതും കാത്ത് സ്റ്റോപ്പിൽ നിന്നു.

കോട്ടയം: സമയം ചൊവ്വാഴ്ച രാത്രി 11.30 ആയിട്ടുണ്ട്. എറണാകുളം - മധുര സൂപ്പർ ഫാസ്റ്റ് നിറയെ യാത്രക്കാരുമായി കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളേജിന്‍റെ പടിക്കലെത്തി. വ്യാപാരികളുടെ ഹർത്താൽ ആയതിനാൽ നിരത്തിൽ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. പതിവിലും പത്തു മിനിറ്റ് നേരത്തെ ബസ് സ്ഥലത്തെത്തുകയും ചെയ്തു.

എറണാകുളത്ത് നിന്ന് കയറിയ പെൺകുട്ടിക്ക് ഈ സ്റ്റോപ്പിൽ ആയിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോൾ പെൺകുട്ടി ഫോണിൽ വീട്ടിലേക്ക് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് ബസ് ഇറങ്ങി വീട്ടുകാർ വരുന്നതും കാത്ത് സ്റ്റോപ്പിൽ നിന്നു.

എന്നാൽ, ഒരു പെൺകുട്ടിയെ പെരുവഴിയിൽ ഇറക്കി കടന്നുപോകാൻ ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി.ഷാജുദ്ദിനും ഡ്രൈവർ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറിനും മനസു വന്നില്ല. വീട്ടുകാർ എത്തുന്നത് വരെ 20 മിനിറ്റോളം അവർ ആ പെൺകുട്ടിക്ക് കാവൽ തീർത്തു. വീട്ടുകാർ എത്തി അവരുടെ കൈയിൽ പെൺകുട്ടിയെ സുരക്ഷിതമായി ഏൽപിച്ചതിനു ശേഷമാണ് ബസ് യാത്ര തുടർന്നത്.

ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍.. ❤️❤️