റെക്കോര്‍ഡില്‍ 'റെക്കോര്‍ഡ്'; കുതിച്ച് സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 58,240 രൂപയായി. ഇന്ന് ഒറ്റയടിക്ക് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7280 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഇന്നലെ സ്വര്‍ണവില ഒരു പവന് 57,920 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.


ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒക്ടോബര്‍ നാലിന് ഇത് 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. ഇതിന് ശേഷം സ്വര്‍ണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്.


സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.


നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.