*എഡിഎമ്മിൻ്റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി*

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് നല്‍കി. കൂടുതൽ അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. കളക്ടർക്ക് എതിരെ ആരോപണം വന്നതോടെ ആണ് കൂടുതൽ അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്. എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നേരത്തെ നൽകിയിരുന്നു. 

ഇതിനിടെ, കണ്ണൂർ കളക്ടർക്കെതിരെ എഡിഎമ്മിന്‍റെ ബന്ധുക്കൾ മൊഴി നൽകിയെന്ന് സൂചന. കളക്ടർ -എഡിഎം ബന്ധം സൗഹൃദപരമായിരുന്നില്ല, അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു, സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു തുടങ്ങിയ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതായിരുന്നു. കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തി. ഭാര്യ, മക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അതിനിടെ പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ എഡിഎമ്മിന്‍റെ കുടുംബം കക്ഷി ചേർന്നു.