പീഡനവിവാദം വഴി പരസ്യ വിപണിക്കും കോടികളുടെ നഷ്ടം…ആരോപിതരായ താരങ്ങള്‍ വേഷമിട്ട പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കുന്നു

ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മലയാള സിനിമക്ക് ഒപ്പം പരസ്യ വിപണിക്കും കോടികളുടെ നഷ്ടം. ജയസൂര്യയും മുകേഷും സിദ്ദീഖും അടക്കമുള്ള ആരോപിതരായ താരങ്ങള്‍ വേഷമിട്ട പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യ ഏജന്‍സികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മാരായവരും, കേന്ദ്ര കഥാപാത്രമാക്കി പരസ്യം ചെയ്തവരും പ്രതിസന്ധിയിലാണ്. വിവാദ താരങ്ങളെവെച്ചുള്ള ഹോര്‍ഡിംഗ്സുകളും പലയിടത്തും അഴിച്ച് മാറ്റിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്സ്‌റ്റൈല്‍ ഗ്രൂപ്പ് കോടികള്‍ മുടക്കി ഒരുതാരത്തെ വച്ച് പരസ്യം ചെയ്ത് തുടങ്ങിയിരുന്നു. ഈ പരസ്യങ്ങള്‍ ടി.വി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വന്നു തുടങ്ങിയിരുന്നു. എന്നാല്‍ താരത്തിനെതിരേ ആരോപണവുമായി സഹപ്രവര്‍ത്തക രംഗത്തു വന്നതോടെ പരസ്യം പിന്‍വലിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ബ്രാന്‍ഡിന് സംഭവിച്ചത്.വിവാദ നായകര്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പരസ്യ ഏജന്‍സികള്‍ വിലയിരുത്തുന്നത്