*മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് കോടതിയിലേക്ക്*…

കൊച്ചി: സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്‍റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചു.