ദില്ലി മദ്യനയകേസ്: സിബിഐ കേസിലും കെജ്രിവാളിന് ജാമ്യം, അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ദില്ലി; മദ്യനയ അവഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ? സ്ഥിര ജാമ്യം അനുവദിക്കണോ? കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്ന കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിന് ശേഷം ജസ്റ്റിസ് സൂര്യകാന്ത് ആണ് ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചുള്ള വിധി പറഞ്ഞത്. കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ജയില്‍ മോചനം ലഭിക്കും.അനന്തകാലം തടവിലിടുന്നത് ശരിയല്ല, വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവില്‍ വിലയിരുത്തി. നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു.ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. ജൂൺ 26 നാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസിൽ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.