യഥാര്‍ത്ഥ വിലക്കുറവ് സപ്ലൈകോയിൽ അല്ല, അരി, പരിപ്പ്, പഞ്ചസാര, മുളക് വരെ എല്ലാത്തിനും കുറവ് കൺസ്യൂമര്‍ ഫെഡിൽ

ഓണചന്തകളിൽ സപ്ലൈകോയേക്കാൾ വിലക്കുറവിലാണ് കൺസ്യൂമര്‍ ഫെഡ് അവശ്യസാധനങ്ങൾ നല്‍കുന്നത്. ഉൽപ്പന്നങ്ങളുടെ വില സപ്ലൈകോ വര്‍ധിപ്പിച്ചപ്പോഴും പഴയ നിരക്കിലാണ് കൺസ്യൂമർ ഫെഡ് വിപണനം നടത്തുന്നത്. സര്‍ക്കാരിൽ നിന്ന് സ്ഥിരമായി സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവകുപ്പിന് കീഴിലുള്ള സംരഭമാണ് സപ്ലൈകോ. കൺസ്യൂമര്‍ ഫെഡ് സഹകരണ വകുപ്പിന് കീഴിലുമാണ്.ഉത്സവകാലങ്ങളിൽ മാത്രമാണ് കൺസ്യൂമര്‍ സബ്സിഡി ലഭിക്കുന്നത്. എന്നാൽ സാധനങ്ങൾക്ക് വിലക്കൂടുതൽ സപ്ലൈകോയിലെന്നാണ് കണക്കുകൾ. പര്‍ച്ചേസ് വില കൂടിയതിനെ തുടര്‍ന്നാണ് സപ്ലൈകോ ഉൽപ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. തീരുമാനം നടപ്പിൽ വന്നതാകട്ടെ ഓണച്ചന്തകൾ തുടങ്ങിയപ്പോഴും. സപ്ലൈകോക്ക് 250 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുയും ചെയ്തു. 

തൊട്ടുപിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണച്ചന്തകൾ തുടങ്ങിയത്. സര്‍ക്കാര്‍ 16 കോടി രൂപ കൺസ്യൂമര്‍ ഫെഡിന് നൽകുകയും ചെയ്തു. പഴയ നിരക്കിൽ തന്നെ ഉൽപ്പന്നങ്ങൾ വില്‍ക്കാനാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെ‍ഡിന് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെയാണ് സപ്ലൈകോയെക്കാൾ പല ഉൽപ്പന്നങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിൽ വില കുറഞ്ഞത്. സംസ്ഥാനത്ത് 1500 ചന്തകളാണ് ഓണക്കാലത്ത് കണ്സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഉത്സവ സീസണുകളിൽ മാത്രമാണ് സർക്കാർ കൺസ്യൂമർഫെഡിന് സബ്സിഡി നൽകുന്നത്.

ചില ഉല്‍പ്പന്നങ്ങളുടെ വില വിത്യാസം ഇങ്ങനെ

മട്ട അരിക്ക് കണ്‍സ്യൂമര്‍ ഫെഡിൽ വില 30 രൂപയാണ്. എന്നാൽ സപ്ലൈകോയിൽ 33 രൂപ നല്‍കണം. രണ്ട് രൂപ പാക്കിംഗ് ചാര്‍ജ് പുറമേ കൊടുക്കണം. പഞ്ചസാര: കണ്‍സ്യൂമര്‍ ഫെഡില്‍ 27- സപ്ലൈകോയിൽ 35, തുവരപ്പരിപ്പ്: കൺസ്യൂമര്‍ ഫെഡ് 111- സപ്ലൈകോ 115. മുളക്: 150-സപ്ലൈകോ 158, മല്ലി: 78-സപ്ലൈകോ 82, വെളിച്ചെണ്ണ: 110-സപ്ലൈകോ 143.