ഓണക്കാല മദ്യവില്‍പ്പനയില്‍ കുറവ്; ഇത്തവണ വിറ്റുകിട്ടിയത് 701 കോടി രൂപ; കഴിഞ്ഞ തവണത്തേക്കാൾ 14 കോടിയുടെ കുറവ്

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 കോടി രൂപയുടെ കുറവ്. ഇത്തവണ നടന്നത് 701 കോടി രൂപയുടെ വില്‍പ്പനയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പ്പന കുറഞ്ഞു. എന്നാല്‍ ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍ നാലുകോടിയുടെ വര്‍ധന ഉണ്ടായി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ വര്‍ഷം കഴിയുന്തോറും മദ്യവില്‍പ്പന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് കണ്ടത്. എന്നാല്‍ ഇത്തവണ മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവ് ഉണ്ടായതായി ബെവ്‌കോ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 715 കോടിയുടെ വില്‍പ്പനയാണ് നടന്നത്.ഇത്തവണ ബാറുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യവില്‍പ്പനയില്‍ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്‌കോ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം ഉത്രാടദിനത്തില്‍ മദ്യവില്‍പ്പന കൂടി. നാലുകോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇത്തവണ ഉത്രാടദിനത്തില്‍ 124 കോടിയുടെ മദ്യമാണ് വിറ്റത്.