ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; മരണം 35 ആയി

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മുപ്പത്തിയഞ്ചായി. പ്രളയം രൂക്ഷമായി ബാധിച്ച ആന്ധ്രപ്രദേശിൽ 19 പേരും തെലങ്കാനയിൽ 16 പേരും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ആന്ധ്രയിൽ അര ലക്ഷത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് പ്രാഥമിക കണക്ക്.
മഹാബൂബബാദ്, കമ്മം, സൂര്യപേട്ട് ജില്ലകളിലായി തെലങ്കാനയിൽ നാലേകാൽ ലക്ഷം ഏക്കറിലെ കൃഷി നശിച്ചുവെന്നാണ് കണക്ക്.അതേസമയം, 5400 കോടി രൂപയുടെ നഷ്ടം മഴക്കെടുതിയിൽ ഉണ്ടായെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആവശ്യപെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞത് നേരിയ ആശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.എന്നാൽ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശിന്റേയും തെലുങ്കാനയുടേയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. കേന്ദ്രം ഒപ്പമുണ്ടെന്ന് ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രയിലും ശക്തമായ മഴയെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളും കാറുകളും വെള്ളത്തിനടയിലായി. വിജയവാഡയിലെ വിവിധ ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പ്രദേശത്തെ ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്.