നാളെ ഭാരത് ബന്ദ്; കേരളത്തില്‍ നടത്തുന്നത് ഹര്‍ത്താലെന്ന് ദളിത് സംഘടനകള്‍

ന്യൂഡല്‍ഹി/കൊച്ചി : എസ്‌സി, എസ്ടി ഉപസംവരണത്തില്‍ സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് നടത്തും. ഇതിനെ പിന്തുണച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ദളിത് സംഘടനകള്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ഭീം ആര്‍മിയും വിവിധ ദളിത് ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സുപ്രിം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടപ്പാക്കുക, വിദ്യാഭ്യാസ മേഖലയിലെ ക്രീമിലെയര്‍ നയങ്ങള്‍ റദ്ദാക്കുക, എസ്‌സി, എസ്ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഭാരത് ബന്ദ് നടത്തുന്നത്.

ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരളത്തില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍ അറിയിച്ചു. വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും സംഘടനകള്‍ അറിയിച്ചു. സംസ്ഥാനത്ത് പൊതുഗതാഗതത്തെയും സ്‌കൂളുകളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവര്‍നത്തെയും ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.